നിലന്പൂർ: നിലന്പൂർ കോവിലകത്തുമുറിയോട് ചേർന്നുള്ള മൊടവണ്ണ കടവിൽ പാലം പണിയുന്നതിനായി പ്രാഥമിക സ്ഥല പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പിലെ മലപ്പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരാണ് സ്ഥല പരിശോധന നടത്തിയത്. നിലന്പൂർ നഗരസഭയുടെ കീഴിൽ കോവിലകത്തുമുറിയോട് ചേർന്നുള്ള പ്രദേശങ്ങളെ ചാലിയാർ നദിക്ക് അക്കരെയുള്ള ചാലിയാർ പഞ്ചായത്തുമായി ബന്ധിപ്പിക്കാൻ മൊടവണ്ണയിൽ ചാലിയാറിന് കുറുകേ പാലം ആവശ്യമാണ്.
നിലവിൽ ചന്തക്കുന്ന് വഴി മൈലാടി പാലം കടന്ന് കിലോമീറ്ററുകൾ സഞ്ചരിച്ച് വേണം മൊടവണ്ണയിലെത്താൻ. മൊടവണ്ണ കടവിൽ പാലം യാഥാർഥ്യമാകുന്നതോടെ ഈ അവസ്ഥക്ക് മാറ്റം വരും. നേരത്തേ ചാലിയാർ പഞ്ചായത്തിലെ ഏതാനും വാർഡുകളിലുള്ളവർ വേഗത്തിൽ നിലന്പൂരിലെത്താൻ മൊടവണ്ണയിലെ കടവ് വഴി കടത്തുതോണി കടന്നാണ് എത്തിയിരുന്നത്. എന്നാൽ പിൽക്കാലത്ത് തോണികൾ ഇല്ലാതായതോടെ യാത്ര ദുരിതമായി.
പുതിയ പാലം യാഥാർഥ്യമായാൽ വർഷങ്ങളായി ഈ പ്രദേശത്തുകാർ അനുഭവിക്കുന്ന ദിരിതത്തിന് പരിഹാരമാകും.പൊതുമരാമത്ത് വകുപ്പ് (പാലം വിഭാഗം) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ വിനോദ്കുമാർ ചാലിൽ, അസിസ്റ്റന്റ് എൻജിനിയർ ഷറഫുദീൻ, ഓവർസിയർ ബാദുഷ, നിലന്പൂർ വനം റേഞ്ച് ഓഫീസർ പി. സൂരജ്, പനയംകോട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.കെ. വിനോദ്, മൊടവണ്ണ വാർഡംഗം സി.കെ. വിനോദ്, നിലന്പൂർ നഗരസഭാ മുൻ കൗണ്‍സിലർ ഗിരീഷ് മോളൂർ മഠത്തിൽ, സുരേഷ് മാടത്തൊടി, അസിസ്റ്റന്റ് എൻജിനിയർ മുരളി, ശ്രീജിത്ത്, സി. കാർത്തിക് തുടങ്ങിയവർ പങ്കെടുത്തു.